കേരളത്തിലെ മനോഹരമായ 30 tourist place കൾ

 കേരളത്തിലെ മനോഹരമായ 30 tourist place കൾ



ഇലവിഴാപൂഞ്ചിറ


കോട്ടയത്തു നിന്ന് 55 കിലോമീറ്ററും തൊടുപുഴ നിന്ന് 20 കിലോമീറ്ററും ദൂരമാണ് ഇലവിഴാപൂഞ്ചിറയിലേക്കുള്ളത്. കാഞ്ഞാറിനടുത്തുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണിത്. പാലായില്‍ നിന്ന് വളരെ വേഗം ഇവിടെയെത്താം. മാങ്കുന്ന്, കൊടയത്തൂര്‍ മല, തോണിപ്പാറ എന്നിങ്ങനെ മൂന്നു ചെറുകുന്നുകളാല്‍ ചുറ്റപ്പെട്ട ഈ സ്ഥലം ട്രക്കിംഗിന് ഏറ്റവും പറ്റിയതാണ്.

അഗസ്ത്യകൂടം

സ്ഥാനം : തിരുവനന്തപുരത്തു നിന്ന് 70 കി. മീ.

ആകര്‍ഷണങ്ങള്‍ : അപൂര്‍വ്വ ചെടികളും ഔഷധ സസ്യങ്ങളും

പുരാണ കഥാപാത്രമായ അഗസ്ത്യമുനി താമസിച്ചിരുന്ന പ്രദേശമാണ് അഗസ്ത്യവനമെന്ന് വിശ്വസിക്കപ്പെടുന്നു. നിബിഡ വനങ്ങളും മലകയറ്റത്തിന് ഉചിതമായ പ്രദേശങ്ങളും ഇവിടെയുണ്ട്.

സഹ്യപര്‍വത നിരകളില്‍ കോണാകൃതിയില്‍ സമുദ്ര നിരപ്പില്‍ നിന്ന് 1890 മീറ്റര്‍ അടിയോളം ഉയര്‍ന്നു നില്‍ക്കുന്ന കൊടുമുടിയാണ് അഗസ്ത്യകൂടം. അപൂര്‍വ്വ ചെടികളുടെയും ഔഷധ സസ്യങ്ങളുടെയും പറുദീസയാണീ വനപ്രദേശം. ഈ മലഞ്ചെരുവുകളില്‍ പന്ത്രണ്ടു വര്‍ഷത്തിനിടയില്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ദൃശ്യം വാക്കുകളാല്‍ വിവരിക്കാന്‍ സാധ്യമല്ല.

സ്ത്രീകളെ പര്‍വത ശൃംഖത്തിലേക്ക് പോകാന്‍ അനുവദിക്കാറില്ല. വിശ്വാസ പ്രകാരം ഇവിടെ താമസിച്ചു തപസനുഷ്ഠിച്ചിരുന്ന അഗസ്ത്യമുനി അവിവാഹിതനായിരുന്നു. അതിനാല്‍ ഇവിടേക്ക് അപരിചിതരായ സ്ത്രീകള്‍ പ്രവേശിക്കുന്നത് മുനിക്ക് അഹിതമാകുമെന്ന് കരുതപ്പെടുന്നു. ഡിസംബറിലെ രണ്ടാമത്തെ ആഴ്ച മുതല്‍ ഫെബ്രുവരി വരെയുള്ള കാലത്തേക്കാണ് ഇവിടം സന്ദര്‍ശിക്കാന്‍ സംസ്ഥാന വനം വകുപ്പ് പാസ് അനുവദിക്കുന്നത്. ഈ പാസുകള്‍ തിരുവനന്തപുരം PTP നഗറിലെ വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്ന് ലഭിക്കും.

യാത്രാസൗകര്യം
സമീപ റെയില്‍വെ സ്റ്റേഷന്‍ : തിരുവനന്തപുരം സെന്‍ട്രല്‍, ബോണക്കാടു നിന്ന് ഏകദേശം 61 കി. മീ.
സമീപ വിമാനത്താവളം : തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ബോണക്കാട് നിന്ന് ഏകദേശം 69 കി. മീ


ചരല്‍ക്കുന്ന്


ഈ കുന്നിന്‍ മുകളില്‍ നിന്ന് നോക്കിയാല്‍ ചുറ്റുമുള്ള വിശാല താഴ്‌വരകളുടെ മനോഹര ദൃശ്യം കാണാം. സുഖകരമായ താമസ സൗകര്യമൊരുക്കുന്ന ക്യാമ്പ് ഹൗസും ഇവിടെയുണ്ട്.

നിലമ്പൂര്‍ തേക്ക് തോട്ടം

സ്ഥാനം : മലപ്പുറം പട്ടണത്തില്‍ നിന്ന് 40 കി. മീ.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കു തോട്ടത്തിന്റെ പേരിലാണ് നിലമ്പൂര്‍ പ്രശസ്തം. കോണോലി തോട്ടം എന്നറിയപ്പെടുന്ന ഈ തേക്ക് സാമ്രാജ്യത്തിലേക്ക് നിലമ്പൂര്‍ പട്ടണത്തില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. ആദിവാസി ഗ്രാമം, ലോകത്തിലെ ആദ്യ തേക്ക് മ്യൂസിയം, വിശാമമായ മഴക്കാടുകള്‍, വെള്ളച്ചാട്ടങ്ങള്‍, പഴയ കോവിലകങ്ങള്‍ തുടങ്ങിയവയും നിലമ്പൂരിനെ ശ്രദ്ധയമാക്കുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍ ജില്ലാകളക്ടര്‍ ആയിരുന്ന H. V. കൊണോലിയാണ് നിലമ്പൂരില്‍ ഒരു തേക്കു തോട്ടം വച്ചു പിടിപ്പിക്കാന്‍ മുന്‍കൈയ്യെടുത്തത്. അതുകൊണ്ട് ഈ തോട്ടം അറിയപ്പെടുന്നതും അദ്ദേഹത്തിന്റെ പേരിലാണ്. ചാത്തുമേനോന്‍ എന്ന വനംവകുപ്പുദ്യോഗസ്ഥനാണ് ഏക്കറുകളോളം വരുന്ന പ്രദേശത്ത് തേക്ക് തൈകള്‍ വച്ചു പിടിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത് വിജയിപ്പിച്ചത്. താന്‍ നട്ടു വളര്‍ത്തിയ തേക്കുകളുടെ ഇടയില്‍ തന്നെയാണ് ചാത്തുമേനോന്‍ അന്ത്യവിശ്രമം കൊള്ളുന്നതും.

കൊണോലി തോട്ടത്തിലെ ആപൂര്‍വ്വ ആകര്‍ഷണമാണ് കന്നിമേരി എന്ന ഏറ്റവും പ്രായം ചെന്ന തേക്കു മരം. അരുവാക്കോട് എന്ന പ്രദേശത്ത് ചാലിയാറിന്റെ തീരത്താണ് 2.31 ഹെക്ടറോളം വിസ്തൃതിയുള്ള കനോലി തോട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ചാലിയാറില്‍ ബോട്ടു സവാരി നടത്താനും സൗകര്യമുണ്ട്.

നിലമ്പൂര്‍ പട്ടണത്തില്‍ നിന്ന് ഏകദേശം നാലു കിലോ മീറ്റര്‍ മാറി. ഗൂഡല്ലൂര്‍ റോഡിലാണ് ലോകത്തിലെ ആദ്യ തേക്കു മ്യൂസിയം സ്ഥിതി ചെയ്യുന്നത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടി (വനഗവേഷണ കേന്ദ്രം) ന്റെ ഉപകേന്ദ്രം കൂടിയാണിത്. രണ്ടു നിലകളിലായി സജ്ജികരിച്ചിട്ടുള്ള മ്യൂസിയത്തില്‍ തേക്കിന്റെ ചരിത്രം, ഗുണമേന്മ, സൗന്ദര്യം തുടങ്ങിയവയെല്ലാം വ്യക്തമാക്കി തരുന്ന നിരവധി വസ്തുക്കളുണ്ട്.

നിലമ്പൂരില്‍ നിന്ന് 18 കി. മീ. അകലെ നെടുങ്കയത്ത്് സമൃദ്ധമായ മഴക്കാടുകളുണ്ട്്. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഒരു പഴയ റസ്റ്റ് ഹൗസും ഇവിടെയുണ്ട്. തടി കൊണ്ട് നിര്‍മിച്ച ഈ കെട്ടിടത്തില്ലിരുന്നാല്‍ മാന്‍, ആന തുടങ്ങിയവയെ കാണാന്‍ കഴിയും. ഈ വനപ്രദേശത്തേക്ക് പ്രവേശിക്കാന്‍ വനം വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമുണ്ട്. ഇത് കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി മാത്രമെ ലഭിക്കൂ. ഘോര വനത്തിലൂടെ അരമണിക്കൂര്‍ ജീപ്പില്‍ സഞ്ചരിച്ചാല്‍ പുരാതന ഗോത്രവര്‍ഗ്ഗമായ ചോലനായ്ക്കരുടെ കേന്ദ്രത്തിലെത്തും.

ഈ പ്രദേശത്തെ മലമുകളിലുള്ള മറ്റൊരു ആദിവാസി സങ്കേതമാണ് വളംതോട്. കോഴിക്കോട് നിന്ന് അരീക്കോട് - മുക്കം റോഡു വഴി ഇവിടെ എത്താന്‍ കഴിയും. നിലമ്പൂര്‍ നിന്ന് 27 കി. മീ. അകലെയാണ് വളന്തോട്.

നിലമ്പൂര്‍ കോവിലകങ്ങളുടെ കൂടി നാടാണ്. മരത്തിലുള്ള കൊത്തു പണികള്‍ക്ക് പ്രശസ്തമാണ് പഴയ നാട്ടുരാജാക്കന്മാരുടെ വാസസ്ഥലങ്ങളായ കോവിലകങ്ങള്‍. നിലമ്പൂര്‍ പാട്ട് എന്ന പുരാതന ഉത്സവമാണ് മറ്റൊരു ആകര്‍ഷണം. ഫെബ്രുവരി മാസത്തിലാണ് വര്‍ണപ്പൊടികള്‍ കൊണ്ട് നിലത്ത് കളമെഴുതുന്ന ഈ കളം പാട്ട് ഉത്സവം നടക്കുന്നത്.

യാത്രാസൗകര്യം
സമീപ റെയില്‍വെ സ്റ്റേഷന്‍ : നിലമ്പൂര്‍, (ഷൊര്‍ണ്ണൂര്‍ - നിലമ്പൂര്‍ പാതയിലെ അവസാന സ്റ്റേഷനാണിത്).
സമീപ വിമാനത്താവളം : കരിപ്പൂര്‍ - മലപ്പുറം പട്ടണത്തില്‍ നിന്ന് 26 കി. മീ. അകലെ.

രാമക്കല്‍മേട്


കേരളത്തിലെ ഏറ്റവും പ്രമുഖ വന്യജീവി സങ്കേതമായ തേക്കടിയില്‍ നിന്ന് 40 കി. മീ. ദൂരെയാണ് രാമക്കല്‍മേട്. തേക്കടി - മൂന്നാര്‍ റോഡിലൂടെ സഞ്ചരിച്ച് പശ്ചിമഘട്ടത്തിലെ രാമക്കല്‍മേട് മലനിരകളിലെത്തിച്ചേരാം.

മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ പാദം ഇവിടുത്തെ പാറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. അതിനാലാണ് ഈ പ്രദേശം 'രാമക്കല്‍മേട്' എന്നറിയപ്പെടുന്നത്.

മഞ്ഞു പുതച്ച മലമുകളില്‍ നിന്ന് നോക്കിയാല്‍ സമീപ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഗ്രാമങ്ങള്‍ കാണാം. പശ്ചിമഘട്ടത്തിന്റെ കിഴക്കു ഭാഗത്തായാണിവ. 300 മീറ്റര്‍ ഉയരമുള്ള ചെങ്കുത്തായ ഒരു പാറയാണ് സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്ന ഒരു പ്രധാന ആകര്‍ഷണം.

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കാറ്റുള്ള പ്രദേശങ്ങളിലൊന്നാണ് രാമക്കല്‍മേട്. കേരള ഗവണ്‍മെന്റ് കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഒരു കേന്ദ്രം ഇവിടെ ആരംഭിച്ചിട്ടുണ്ട്.

തവളപ്പാറ പോലുള്ള ശിലാ പ്രദേശങ്ങളും കുറവന്‍, കുറത്തി ശില്‍പവുമൊക്കെ രാമക്കല്‍മേട്ടിലെത്തുന്നവരില്‍ ഏറെ താല്‍പര്യമുണര്‍ത്തുന്നു.

രാമക്കല്‍ മേട്ടിലേകുള്ള യാത്രതന്നെ പ്രത്യേകതയുള്ളതാണ്. തേയില, റബ്ബര്‍, കുരുമുളക്, ഏലം, കാപ്പി തുടങ്ങിയവ കൃഷി ചെയ്യുന്ന തോട്ടങ്ങളിലൂടെയാണ് നാം ഇവിടേ്ക്കു വരുന്നത്.

യാത്രാസൗകര്യം
സമീപ റെയില്‍വേസ്റ്റേഷന്‍ : ചങ്ങനാശ്ശേരി, 93 കി. മീ.
സമീപ വിമാനത്താവളം : മധുര (തമിഴ്‌നാട്) 140 കി. മീ., കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നെടുമ്പാശ്ശേരി, ഏകദേശം 190 കി. മീ.

ത്രിശങ്കുമല

കുട്ടിക്കാനത്തു നിന്നും കേവലം അരകിലോമീറ്ററും പീരുമേട്ടില്‍ നിന്ന് 4 കിലോ മീറ്ററും ദൂരമേ ഈ കുന്നിന്‍ പ്രദേശത്തേക്കുള്ളൂ. തണുപ്പും ഇളം കാറ്റും നിറഞ്ഞ ഈ പ്രദേശത്തു കൂടി നടക്കുന്നത് രസകരമാണ്. ഈ കുന്നിന്‍ മുകളില്‍ നിന്ന് സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും ഹൃദയഹാരിയായ ദൃശ്യങ്ങള്‍ കാണാം.

നെല്ലിയാമ്പതി

പാലക്കാട്, നെന്മാറ പട്ടണത്തില്‍ നിന്ന് മഞ്ഞു പുതച്ച നെല്ലിയാമ്പതി മലനിരകളുടെ മനോഹര ദൃശ്യം കാണാം. സമുദ്ര നിരപ്പില്‍ നിന്ന് 467 മുതല്‍ 1572 വരെ മീറ്റര്‍ ഉയരത്തിലാണ് ഈ മലകള്‍. നെല്ലിയാമ്പതിയിലേക്ക് നെന്മാറ നിന്ന് പോത്തുണ്ടി ഡാമിലൂടെയാണ് റോഡുള്ളത്. ഹരം പകരുന്ന 10 ഹെയര്‍ പിന്‍ വളവുകള്‍ ഈ റോഡിലുണ്ട്.

പോത്തുണ്ടി ഡാം, ബോട്ടിങ്ങ് അടക്കമുള്ള സൗകര്യങ്ങളുള്ളതിനാല്‍ ഉത്തമമായ ഒരു പിക്‌നിക് കേന്ദ്രമാണ്. നെല്ലിയാമ്പതിയിലേക്കുള്ള വഴിയില്‍ പലയിടത്തും താഴ്‌വാരത്തെ കാഴ്ചകള്‍ കാണാന്‍ കഴിയുന്ന വ്യൂ പോയിന്റുകളുണ്ട്. പാലക്കാട് ജില്ലയ്ുടെ വ്യത്യസ്തമായ കാഴ്ചകള്‍ ഇവിടെ നിന്ന് കാണാം. അങ്ങു ദൂരെ നെല്‍പാടങ്ങള്‍ കണ്ടാല്‍ പച്ചപട്ടുവിരിച്ചിട്ടപോലെ തോന്നും. പശ്ചിമഘട്ടത്തിലെ ഏറെ പ്രത്യേകതകളുള്ള പാലക്കാട് ചുരവും സമീപ സംസ്ഥാനമായ പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങളും ഇവിടെ നിന്ന് വീക്ഷിക്കാന്‍ കഴിയും.

മലമുകളിലേക്കുള്ള യാത്രയ്ക്കിടെ ജൈവകൃഷിരീതി അവലംബിച്ചിട്ടുള്ള തോട്ടങ്ങള്‍ കാണാം. സ്വകാര്യ കമ്പനികള്‍ നടത്തുന്ന തേയിലത്തോട്ടങ്ങളും സന്ദര്‍ശിക്കാവുന്നതാണ്. കേരളത്തില്‍ ഓറഞ്ച് കൃഷിയുള്ള പ്രദേശമെന്ന ഖ്യാതിയും നെല്ലിയാമ്പതിക്കുണ്ട്.

എസ്റ്റേറ്റിലെത്തുന്നതിനു മുന്‍പാണ് ജൈവകൃഷി ഫാമുകള്‍ കാണാനാവുക.നെല്ലിയാമ്പതിയില്‍ താമസിക്കാന്‍ സ്വകാര്യ ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ട്. ഏറ്റവും മുകളില്‍ പലകപാണ്ടി എസ്റ്റേറ്റില്‍ ബ്രിട്ടീഷ് കാലത്തു പണികഴിപ്പിച്ച ഒരു ബംഗ്ലാവുണ്ട്. ഇന്ന് ഇത് ഒരു സ്വകാര്യ റിസോര്‍ട്ടാണ്. കൈകാട്ടി എന്ന സ്ഥലത്ത് ഒരു കമ്യൂണിറ്റി ഹാളുണ്ട്. ട്രക്കിംഗ് കൗതുകികള്‍ ബേസ് ആയി ഇവിടം ഉപയോഗിക്കുന്നു.

പലകപാണ്ടിയില്‍ നിന്ന് ഏറെ അകലെയല്ലാതെ സീതക്കുണ്ടില്‍ 100 അടി ഉയരമുള്ള ഒരു വെള്ളച്ചാട്ടം കാണാം. മാമ്പ്ര എന്ന സമീപമുള്ള മറ്റൊരു മനോഹരമായ പ്രദേശത്തേക്ക് മലകയറിയോ ജീപ്പിലോ എത്താം. ഈ പ്രദേശത്തെല്ലാം തേയില, ഏലം, കാപ്പി തുടങ്ങിയവ കൃഷി ചെയ്യുന്ന തോട്ടങ്ങളാണ്. കാട്ടുകാലി, ആനകള്‍, പുലി, കാട്ടണ്ണാന്‍ തുടങ്ങിയ വന്യമൃഗജീവികളെ ധാരാളമായി കാണുന്ന നെല്ലിയാമ്പതിയും സമീപപ്രദേശങ്ങളും പക്ഷിനിരീക്ഷകര്‍ക്കും പ്രിയങ്കരം തന്നെ.

യാത്രാസൗകര്യം
സമീപ റെയില്‍വെ സ്റ്റേഷന്‍ : - പാലക്കാട്, നെല്ലിയാമ്പതിയില്‍ നിന്ന് ഏകദേശം 52 കി. മീ.
സമീപ വിമാനത്താവളം : - കോയമ്പത്തൂര്‍, പാലക്കാട് നിന്ന് ഏകദേശം 55 കി. മീ.

പീരുമേട്

സ്ഥാനം : ഇടുക്കി ജില്ലയില്‍ കുമളിയില്‍ നിന്ന് 40 കി. മീ.

സമുദ്രനിരപ്പില്‍ നിന്ന് 915 മീറ്റര്‍ ഉയരത്തിലാണ് പീരുമേട് ഹില്‍സ്റ്റേഷന്‍. പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്കുള്ള യാത്രയ്ക്കിടെ ടൂറിസ്റ്റുകള്‍ക്ക് വിശ്രമിക്കാന്‍ പറ്റിയ താവളമാണ് പശ്ചിമഘട്ടനിരകള്‍ക്കിടയിലുള്ള ഈ സ്ഥലം.

തേയില, കാപ്പി, ഏലം, റബ്ബര്‍, യൂക്കാലിപ്റ്റസ് തോട്ടങ്ങള്‍, പുല്‍മേടുകള്‍, പൈന്‍ മരക്കാടുകള്‍, നീരരുവികള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവയെല്ലാം ചേര്‍ന്ന് പീരുമേടിനെ ഉഷ്ണകാലത്ത് മനസ്സും ശരീരവും കുളിര്‍പ്പിക്കാന്‍ പറ്റിയ ഇടമാക്കി മാറ്റിയിരിക്കുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഒരു ഉഷ്ണകാല വിശ്രമകേന്ദ്രം ഇവിടെയുണ്ട്. ഇന്ന് ഈ കൊട്ടാരം ഒരു ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.

ട്രക്കിംഗ്, സൈക്ലിംഗ്, കുതിരസവാരി എന്നിവ നടത്താനും പീരുമേട്ടില്‍ സൗകര്യമുണ്ട്. ഇവിടെ നിന്ന് 3 കി. മീ. ദൂരത്തുള്ള കുട്ടിക്കാനം ഒരു സാഹസിക വിനോദ കേന്ദ്രമാണ്.

നാലു കിലോമീറ്റര്‍ അകലെയുള്ള ത്രിശങ്കു കുന്നുകളാണ് പീരുമേട്ടിലെ മറ്റൊരു ശ്രദ്ധേയമായ കാഴ്ച. ഇവിടെ ചെറുകുന്നിന്‍ നിരകളിലൂടെ ഇളം കാറ്റേറ്റ് നടക്കാം. ഉദയാസ്തമനങ്ങളുടെ മനോഹരദൃശ്യങ്ങളും ദര്‍ശിക്കാം.

പട്ടുമല



സമാനതകളില്ലാത്ത ചാരുതയാണ് പട്ടുമലയ്ക്ക്. ചെങ്കുത്തായ ഗിരിശൃംഖങ്ങള്‍, കുഞ്ഞരുവികള്‍, തേയിലത്തോട്ടങ്ങളുടെ ഹരിതാഭ... പട്ടുമലയുടെ കാഴ്ചകള്‍ ഇങ്ങനെ നീളുന്നു. ഈ അനശ്വര സുന്ദരപ്രദേശത്തു കൂടിയുള്ള പ്രഭാത സവാരിനടത്തിയാല്‍ സജീവമായ പുലരിയാണ് പ്രകൃതിയുടെ ഏറ്റവും വലിയ അനുഗ്രഹമെന്ന് നമുക്ക് തോന്നിപ്പോകും. കുന്നിന്‍ മുകളില്‍ പൂര്‍ണമായും ഗ്രാനൈറ്റില്‍ നിര്‍മിച്ച വേളാങ്കണ്ണി മാതാവിന്റെ പള്ളി കാണാം. തൊട്ടടുത്തു തന്നെ മനോഹരമായ പൂന്തോട്ടം. തേയില ഉല്‍പാദനമേഖലയിലെ രണ്ടു പ്രമുഖ കമ്പനികളുടെ കേന്ദ്രമാണിത് അ. ഢ. തോമസ് ആന്റ് കമ്പനിയും ഹാരിസണ്‍സ് മലയാളവും.

യാത്രാസൗകര്യം
സമീപ റെയില്‍വെസ്റ്റേഷന്‍ : കോട്ടയം, ഏകദേശം 75 കി. മീ.
സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നെടുമ്പാശ്ശേരി, ഏകദേശം 150 കി. മീ.

മൂന്നാര്‍





തദ്ദേശ വിദേശ ടൂറിസ്റ്റുകള്‍ക്കിടയില്‍ കേരളത്തിന്റെ ജനപ്രീതി വര്‍ധിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ കേന്ദ്രമാണ് മൂന്നാര്‍. സമുദ്രനിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ മൂന്നു നദികള്‍ ഇവിടെ ഒന്നിച്ചു ചേരുന്നു.

വിശാലമായ തേയില തോട്ടങ്ങള്‍, കോളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയാണ് മൂന്നാറിനെ ശ്രദ്ധേയമാക്കുന്നത്.ട്രക്കിംഗിനും മലനിരകളിലെ ബൈക്ക് സഞ്ചാരത്തിനും താത്പര്യമുള്ളവരെയും മൂന്നാര്‍ നിരാശപ്പെടുത്തില്ല.

മൂന്നാറിനും പരിസര പ്രദേശത്തുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ നോക്കാം.

ഇരവികുളം ഉദ്യാനം
മൂന്നാറിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇരവികുളം ദേശീയോദ്യാനം. മൂന്നാറില്‍ നിന്ന് 15 കി. മീ. ദൂരെ സ്ഥിതി ചെയ്യുന്ന ഇവിടം വരയാടുകള്‍ എന്ന വംശനാശം നേരിടുന്ന ജീവിവര്‍ഗത്തിന്റെ സാന്നിദ്ധ്യം കൊണ്ട് ലോകശ്രദ്ധ നേടുന്നു. 97 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ഈ ഉദ്യാനത്തില്‍ അപൂര്‍വ്വയിനം ചിത്രശലഭങ്ങള്‍, ജന്തുക്കള്‍, പക്ഷികള്‍ എന്നിവയുണ്ട്. മഞ്ഞു പുതപ്പിച്ച മലനിരകള്‍, തേയില തോട്ടങ്ങള്‍, എന്നിവ വശ്യമനോഹരമാക്കുന്ന ഈ പ്രദേശം ട്രക്കിംഗില്‍ താല്‍പര്യമുള്ളവര്‍ക്ക് പൂര്‍ണ്ണ സംതൃപ്തി പകരും. നീലക്കുറിഞ്ഞികള്‍ പൂത്തിറങ്ങുന്ന കാലമാകുമ്പോള്‍ മലഞ്ചെരുവുകള്‍ നീല വിരിയിട്ട് സുന്ദരമാകും. 12 വര്‍ഷം കൂടുമ്പോഴാണ് പശ്ചിമഘട്ടത്തിലെ നീലക്കുറിഞ്ഞി ചെടികള്‍ പൂക്കുന്നത്. ഇതിന് മുമ്പ് ഇങ്ങനെ മലനിറഞ്ഞ് കുറിഞ്ഞി പൂത്തത് 2006ലാണ്.

ആനമുടി
ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലാണ് ആനമുടി. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2700 മീറ്റര്‍ ഉയരത്തിലുള്ള ആനമുടി തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ഈ കൊടുമുടിയിലേക്കുള്ള യാത്രയ്ക്ക് വനം വന്യജീവി വകുപ്പിന്റെ പ്രത്യോകാനുമതി ആവശ്യമാണ്.

മാട്ടുപെട്ടി
മൂന്നാര്‍ പട്ടണത്തില്‍ നിന്ന് 13 കി. മീ. അകലെയാണ് മാട്ടുപെട്ടി. സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ ജലസംഭരണത്തിനുള്ള ചെറിയ അണക്കെട്ടും മനോഹരമായ തടാകവുമുണ്ട്. ഈ തടാകത്തില്‍ സഞ്ചാരികള്‍ക്ക് ബോട്ടിംഗ് നടത്താം. ഇന്‍ഡോ-സ്വിസ് ലൈവ് സ്‌റ്റോക് പ്രൊജക്ട് എന്ന ഡയറി ഫാമാണ് മാട്ടുപെട്ടിയിലെ ശ്രദ്ധേയമായ മറ്റൊരു കേന്ദ്രം. അത്യുല്‍പാദനശേഷിയുള്ള ഒട്ടേറെ കന്നുകാലിയിനങ്ങള്‍ ഇവിടെയുണ്ട്. ചോല വനങ്ങളും തേയിലത്തോട്ടങ്ങളും നിറഞ്ഞ ഈ പ്രദേശം വിവിധയിനം പക്ഷികളുടെ താവളം കൂടിയാണ്.

പള്ളിവാസല്‍
മൂന്നാറിലെ ചിത്തിരപുരത്തു നിന്ന് 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന പള്ളിവാസലിലാണ് കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി. പ്രകൃതി ഭംഗിയാലനുഗൃഹീതമായ പള്ളിവാസലിലും ധാരാളം വിനോദ സഞ്ചാരികള്‍ എത്താറുണ്ട്.

ചിന്നക്കനാല്‍
മൂന്നാറിനു സമീപമുള്ള ചിന്നക്കനാലിന്റെ മുഖ്യ ആകര്‍ഷണം സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള ഒരു പാറയില്‍ നിന്നുള്ള വെള്ളച്ചാട്ടമാണ്. പവര്‍ഹൗസ് വെള്ളച്ചാട്ടമെന്നാണ് ഇത് അറിയപ്പെടുന്നത്.

ആനയിറങ്ങല്‍
ചിന്നക്കനാലില്‍ നിന്ന് ഏഴു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ആനയിറങ്ങലിലെത്താം. തേയിലച്ചെടികളുടെ ഈ പരവതാനിയിലേക്ക് മൂന്നാര്‍ പട്ടണത്തില്‍ നിന്ന് 22 കി. മീ ദുരം. അണക്കെട്ടിന്റെ റിസര്‍വോയറാണ് ഇവിടുത്തെ കാഴ്ച. അണക്കെട്ടിനു ചുറ്റുമായി തേയില തോട്ടങ്ങളും നിത്യഹരിത വനങ്ങളുമുണ്ട്.

ടോപ്‌സ്റ്റേഷന്‍
സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലാണ് മൂന്നാറില്‍ ന്ിന്ന് 3 കി. മീ. ദൂരത്തുള്ള ടോപ് സ്റ്റേഷന്‍. മൂന്നാര്‍ - കൊടൈക്കനാല്‍ റോഡിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്. ഇവിടെ നിന്നാല്‍ മൂന്നാര്‍ മാത്രമല്ല അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെ ചില പ്രദേശങ്ങള്‍ കൂടി വീക്ഷിക്കാനാവും. നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശം കൂടിയാണിവിടം.

തേയില മ്യൂസിയം
മൂന്നാര്‍ തോട്ടങ്ങളുടെ നാടാണ്. ഈ നാടിന്റെ പാരമ്പര്യമായ തേയിക്കൃഷിയുടെ വികാസ പരിണാമങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു മ്യൂസിയം മൂന്നാറിലെ നല്ലത്താണി എസ്റ്റേറ്റിലുണ്ട്. ടാറ്റാ ടീ കമ്പനിയാണ് ഈ മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. തേയില ഉല്‍പാദനത്തിന്റെ കഥ വിവരിക്കുന്ന നിരവധി ഫോട്ടോകള്‍, യന്ത്രസാമഗ്രികള്‍, കൗതുക വസ്തുക്കള്‍ എന്നിവ ഈ മ്യൂസിയത്തിലുണ്ട്.

യാത്രാസൗകര്യം
സമീപ റെയില്‍വെ സ്റ്റേഷന്‍ : - തേനി (തമിഴ്‌നാട്), ഏകദേശം 60 കി. മീ.; ചങ്ങനാശ്ശേരി, ഏകദേശം 93 കി. മീ.
സമീപ വിമാനത്താവളം : - മധുര (തമിഴ്‌നാട്) ഏകദേശം 140 കി. മീ.; കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നെടുമ്പാശ്ശേരി, ഏകദേശം 190 കി. മീ.

രാജമല


മൂന്നാറില്‍ നിന്ന് ഏകദേശം 15 കി. മീ. അകലെയാണ് രാജമല ഹില്‍സ്റ്റേഷന്‍. ഹെമിട്രാഗാസ് ഹൈലോക്രസ് എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന 1300-ഓളം വരയാടുകള്‍ ഇവിടെയുണ്ട്. ലോകത്താകെയുള്ള വരയാടുകളുടെ ഏകദേശം പകുതിയോളം വരും ഇത്. രാജമലയുടെ സവിശേഷതകള്‍ പക്ഷെ വരയാടുകളില്‍ ഒതുങ്ങുന്നില്ല. ഈ മലകളുടെ സൗന്ദര്യത്തില്‍ മയങ്ങി ഏതു സഞ്ചാരിയും രാജമലയെ സ്ഥിരം താമസ സ്ഥലമാക്കാന്‍ കൊതിക്കും.

യാത്രാസൗകര്യം
റോഡ് മാര്‍ഗ്ഗം : മൂന്നാറില്‍ നിന്ന് മറ്റു ചില ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ദൂരം. ഗോവ 930 കി. മീ., ചെന്നൈ 600 കി. മീ., മലമ്പുഴ 230 കി. മീ., കൊടൈക്കനാല്‍ 195 കി. മീ. , കുമരകം 160 കി. മീ., ടോപ്‌സ്റ്റേഷന്‍ 34 ക്ി. മീ., ആനമുടി 20 കി. മീ.
സമീപ റെയില്‍വെ സ്റ്റേഷന്‍ : കോട്ടയം, 142 കി. മീ.
സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, 130 കി. മീ.; മധുരൈ (തമിഴ്‌നാട്) 142 കി. മീ.

വാഗമണ്‍




വാഗമണ്‍ വിശാലമായ പുല്‍മേടുകളാണ്. മൊത്തത്തില്‍ ഹരിതാഭമായ ഒരു നാട്ടില്‍ ഈ പുല്‍പ്പരപ്പിന് പ്രത്യേകമായെന്തെന്ന് തോന്നിയേക്കാം. അത് അനുഭവിച്ചറിയാന്‍ ഇവിടം സന്ദര്‍ശിച്ചേ മതിയാകൂ. വാഗമണ്‍ പോലെ വാഗമണ്‍ മാത്രം. മതാത്മക മിസ്റ്റിസിസവും യൂറോപ്യന്‍ പൈതൃകവും സമന്വയിക്കുന്നു ഇവിടെ.

മറ്റ് ഏത് സുന്ദര പ്രദേശത്തെക്കുറിച്ചെന്ന പോലെ വാഗമണ്ണിന്റെയും കഥകള്‍ കേള്‍ക്കുകയോ വായിച്ചറിയുകയോ പോരാ. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. എങ്ങനെയും വാഗമണ്ണിലെത്തുക. നഗ്നപാദരായി ഈ മണ്ണില്‍ ചവിട്ടി നില്‍ക്കുക. ഇമകള്‍ അടയ്ക്കുക. ധ്യാനമനസോടെ ഈ കാറ്റിന്റെ മര്‍മരം കേള്‍ക്കുക. ഇതാണ് വാഗമണ്‍ അനുഭവം.

മലനിരകള്‍ തോറും നടക്കുന്നവര്‍ക്ക് ഇവിടെ മതിവരുവോളം ആ അനുഭവം നുകരാം. ഇതിനായി മൂന്നു കുന്നുകള്‍ വാഗമണ്ണിലുണ്ട് - തങ്ങള്‍ കുന്ന്, മുരുകന്‍ കുന്ന്, കുരിശുമല. മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും പുണ്യ സ്ഥലങ്ങളാണ് ഇവയിലോരോന്നും.

കുരിശുമലയില്‍ പുരോഹിതന്മാര്‍ നടത്തുന്ന ഡയറി ഫാം കാണാതിരുന്നു കൂടാ.

യാത്രാസൗകര്യം
റോഡ് മാര്‍ഗ്ഗം : പീരുമേട് നിന്ന് 25 കി. മീ.
സമീപ റെയില്‍വെ സ്റ്റേഷന്‍ : കോട്ടയം, പീരുമേടു നിന്ന് 75 കി. മീ.
സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പീരുമേടു നിന്ന് ഏകദേശം 150 കി. മീ.

പുല്ലുമേട്


പെരിയാറിനെ പോലെ വളഞ്ഞു പുളഞ്ഞു കയറുന്ന റോഡിലൂടെയുള്ള യാത്ര രസകരമാണ്. അപൂര്‍വ്വങ്ങളായ തരു ലതാദികള്‍ നിറഞ്ഞ കുന്നിന്‍ ചെരുവുകളും ഈ യാത്രയില്‍ കാണാം. പുല്ലുമേട് നിന്നാല്‍ പ്രസിദ്ധമായ ശബരിമല ശ്രീ അയ്യപ്പ ക്ഷേത്രവും മകരജ്യോതിയും ദര്‍ശിക്കാം.

യാത്രാസൗകര്യം
സ്ഥാനം : തേക്കടിയില്‍ നിന്ന് 43 കി. മീ.

ജീപ്പില്‍ മാത്രമേ പുല്ലുമേട്ടിലേക്കെത്താന്‍ സാധിക്കൂ. ഇത് നിയന്ത്രണങ്ങളുള്ള വനമേഖലയായതിനാല്‍ പ്രവേശനത്തിന് പ്രത്യേക അനുമതി ആവശ്യമുണ്ട്. അനുമതി ലഭിക്കാന്‍ ബന്ധപ്പെടേണ്ട വിലാസം : വൈല്‍ഡ് ലൈഫ് പ്രിസര്‍വേഷന്‍ ഓഫീസര്‍, തേക്കടി, ഫോണ്‍ : + 91 4869 322027

റേഞ്ച് ഓഫീസര്‍, വള്ളക്കടവ്. ഫോണ്‍ : + 91 4869 352515

മാട്ടുപെട്ടി


മൂന്നാര്‍ കുന്നുകളുടെ മടിത്തട്ടില്‍ ആനമുടി കൊടുമുടിക്ക് ഏറെ അകലെയല്ലാതെയാണ് മാട്ടുപെട്ടി സ്ഥിതി ചെയ്യുന്നത്. പ്രകൃതി സ്‌നേഹികളെ ആവേശം കൊള്ളിക്കുന്ന സമുദ്ര നിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഇവിടേക്ക് മൂന്നാര്‍ ടൗണില്‍ നിന്ന് 13 കി. മീ. ദൂരം മാത്രമേയുള്ളൂ.

മാട്ടുപെട്ടിയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങള്‍ അനവധി. തേയിലത്തോട്ടങ്ങള്‍, പുല്‍മേടുകള്‍, ചോലവനങ്ങള്‍, എന്നിവയ്ക്കു പുറമെ അനേകം കൗതുകമുണര്‍ത്തുന്ന പക്ഷികളും ഇവിടെയുണ്ട്.

മാട്ടുപെട്ടി ഡാമിനോടു ചേര്‍ന്ന തടാകവും ഒരു പ്രധാന ടൂറിസം കേന്ദ്രമാണ്. ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഇവിടെ ബോട്ടു സവാരിക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. സ്പീഡ് ബോട്ടുകള്‍, സാവധാനം പോകുന്ന ബോട്ടുകള്‍, മോട്ടോര്‍ ബോട്ടുകള്‍ എന്നിവ വാടകയ്ക്കു ലഭിക്കും. സമീപത്തുള്ള കുണ്ടല പ്ലാന്റേഷന്‍സ്, കുണ്ടല തടാകം എന്നിവിടങ്ങളിലേക്ക് മാട്ടുപെട്ടിയില്‍ നിന്ന് വേഗത്തില്‍ എത്തിച്ചേരാം.

മാട്ടുപെട്ടിയില്‍ ഇന്‍ഡോ-സ്വിസ് ലൈവ് സ്‌റ്റോക് പ്രോജക്ട് തീര്‍ച്ചയായും കണ്ടിരിക്കണം. അത്യുല്‍പാദന ശേഷിയുള്ള വിവിധ തരം കന്നുകാലികളെ ഇവിടെ വളര്‍ത്തുന്നു.

യാത്രാസൗകര്യം
റോഡുമാര്‍ഗ്ഗം : മൂന്നാര്‍ നിന്ന് കേവലം 13 കി. മീ. യാത്ര.
സമീപ റെയില്‍വെ സ്റ്റേഷന്‍ : എറണാകുളം, മൂന്നാര്‍ നിന്ന് ഏകദേശം 130 കി. മീ.
സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മൂന്നാറില്‍ നിന്ന് ഏകദേശം 110 കി. മീ.

വട്ടവട


മൂന്നാറില്‍ നിന്ന് 45 കിലോമീറ്റര്‍ കിഴക്കു മാറിയാണ് ചെറു ഗ്രാമമായ വട്ടവട. മൂന്നാര്‍ മേഖലയിലെ മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി തേയില കൃഷിക്കല്ല ഇവിടെ പ്രാധാന്യം നല്‍കിയിരിക്കുന്നത്. വട്ടവടയിലെ മലഞ്ചരിവുകളില്‍ വ്യത്യസ്ത ഇനം പച്ചക്കറികള്‍ കൃഷി ചെയ്തിരിക്കുന്നത് കാണാം.

സമുദ്ര നിരപ്പില്‍ നിന്ന് ആറായിരത്തി അഞ്ഞൂറ് അടി ഉയരത്തിലാണ് സഞ്ചാരികളുടെ ശ്രദ്ധ ഏറെ പതിഞ്ഞിട്ടില്ലാത്ത ഈ ഹില്‍ സ്റ്റേഷന്‍ നില കൊള്ളുന്നത്. ധാരാളം സൂര്യ പ്രകാശം ലഭിക്കുന്ന ഇവിടെ ശൈത്യകാലത്തു പോലും താപനില അസഹനീയമായ നിലയില്‍ താഴാറില്ല. പച്ചക്കറി കൃഷി ചെയ്യുന്ന താഴ്‌വാരങ്ങള്‍ക്കപ്പുറം യൂക്കാലി, പൈന്‍ തുടങ്ങിയ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നു. വ്യത്യസ്ത നിറങ്ങളിലും വലുപ്പത്തിലുമുള്ള അപൂര്‍വ്വ ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും താവളമാണ് ഈ മനോഹരഗ്രാമം.

ട്രക്കിംഗിനും അനുയോജ്യമായ പ്രദേശമാണിത്. ഇവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ട്രക്കിംഗ് നടത്താം. കൊടൈക്കനാല്‍, മാട്ടുപെട്ടി, ടോപ്‌സ്റ്റേഷന്‍, കാന്തല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഇവിടെ നിന്ന് കാനനപാതകളുണ്ട്. മലനിരകളിലൂടെ സാഹസികമായ ജീപ്പ് സഫാരി, ബൈക്ക് യാത്ര, കാനനത്തിനുള്ളില്‍ താമസം തുടങ്ങി സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി വട്ടവട ഒട്ടേറെ അനുഭവങ്ങള്‍ കാത്തു വച്ചിരിക്കുന്നു. ഈ മേഖലയിലെ സ്വകാര്യ സംരംഭകരാണ് ഇതിനാവശ്യമായ സൗകര്യങ്ങള്‍ നല്‍കുന്നത്.

വട്ടവടയിലെ തദ്ദേശീയരിലേറെയും ഗിരിവര്‍ഗക്കാരാണ്. അവരുടെ ജീവിതശൈലി, കലാരൂപങ്ങള്‍, ഭാഷ, ഒറ്റമൂലികള്‍ എന്നിവ ഏറെ താല്‍പര്യമുണര്‍ത്തുന്നു.

യാത്രാസൗകര്യം
എറണാകുളത്തു നിന്നും കോട്ടയത്തു നിന്നും റോഡു മാര്‍ഗ്ഗം ഇവിടെ എത്തിച്ചേരാവുന്നതാണ്.
സമീപ റെയില്‍വെ സ്റ്റേഷന്‍ : എറണാകുളം ജംഗ്ഷന്‍, മൂന്നാറില്‍ നിന്ന് 130 കി. മീ.
സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മൂന്നാറില്‍ നിന്ന് 110 കി. മീ.

നീലക്കുറിഞ്ഞി പൂക്കുമ്പോള്‍


കേരളത്തില്‍ പ്രകൃതി ഒരുക്കുന്ന അദ്ഭുത ദൃശ്യങ്ങള്‍ അനവധിയാണ്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നീലക്കുറിഞ്ഞി. നീലനിറത്തിലുള്ള പൂക്കളുണ്ടാകുന്നതിനാലാണ് ഈ ചെടിക്ക് നീലക്കുറിഞ്ഞി എന്നു പേരു വന്നത്. കുറിഞ്ഞി എന്നാല്‍ പൂവ് എന്നാണര്‍ത്ഥം. 40 വ്യത്യസ്ത ഇനം നീലക്കുറിഞ്ഞികളുണ്ടെന്ന് സസ്യശാസ്ത്രഞ്ജര്‍ പറയുന്നു.

സാധാരണ കുറിഞ്ഞികള്‍ പൂത്തു തുടങ്ങുന്നത് ആഗസ്ത് മാസത്തിലാണ്. ഇത് ഒക്ടോബര്‍ വരെ നീളും.

കോവിലൂര്‍, കടവാരി, രാജമല, ഇരവികുളം ദേശീയോദ്യാനം തുടങ്ങിയ പ്രദേശങ്ങളിലാണ് കുറിഞ്ഞി ചെടികള്‍ ധാരാളമുള്ളത്.

പ്രാദേശിക വ്യത്യാസങ്ങള്‍ക്കനുസരിച്ച് നീലക്കുറിഞ്ഞി ചെടിയുടെ ഉയരത്തില്‍ വ്യത്യാസം വരും. രണ്ടടിയോളം ഉയരമുള്ള ചെറിയ ചെടികള്‍ ഉയര്‍ന്ന ഭാഗത്തും 5 മുതല്‍ 10 അടി വരെ ഉയരമുള്ള വലിയ കുറിഞ്ഞികള്‍ താഴ്ന്ന പ്രദേശങ്ങളിലും കാണാം.

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന സീസണില്‍ മൂന്നാറിലും പരിസര പ്രദേശങ്ങളിലും എത്തിച്ചേരുന്ന ടൂറിസ്റ്റുകള്‍ക്കായി ടൂര്‍ ഓപ്പറേറ്റര്‍മാരും അഡ്വഞ്ചര്‍ ക്ലബുകളും ട്രക്കിംഗ് സൗകര്യം ഒരുക്കി കൊടുക്കാറുണ്ട്.

യാത്രാസൗകര്യം
സമീപ റെയില്‍വെ സ്റ്റേഷന്‍ : എറണാകുളം, ഏകദേശം 145 കി. മീ.
സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 110 കി. മീ.

വിലങ്ങന്‍കുന്ന്


തൃശൂര്‍ ജില്ലയിലെ അവഗണിക്കപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ വിലങ്ങന്‍കുന്ന് പുതുമോടിയില്‍ അണിഞ്ഞൊ രുങ്ങുന്നു. ഓണത്തിന് മുമ്പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ടൂറിസം മന്ത്രിയുടെ ജില്ലയിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷി ക്കാനാണ് വിലങ്ങന്‍കുന്ന് ഒരുങ്ങുന്നത്. അടാട്ട് പഞ്ചായത്തിന്റെ കൈയില്‍ നിന്നും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഏറ്റെടുത്തിരിക്കുന്ന വിലങ്ങന്‍കുന്നിനെ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് സെന്ററാക്കുകയെന്ന ലക്ഷ്യത്തോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിര്‍മിതികേന്ദ്രം, ടൂറിസം വകുപ്പ്, ഡിടിപിസി എന്നിവ സംയുക്തമായാണ് വിലങ്ങന്‍കുന്നില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ആധുനിക സജ്ജീകരണങ്ങളോടെയുള്ള കുട്ടികളുടെ പാര്‍ക്ക്, വിലങ്ങന്‍കുന്നിലേക്ക് സഞ്ചാരയോഗ്യമായ റോഡ്, ടൈല്‍വിരിച്ച നടപ്പാത, വാഹനപാര്‍ക്കിംഗ് സൗകര്യം, പൂന്തോട്ടം, നിലവിലെ കോഫീഹൗസിന് മുകളില്‍ ഇരുനിലകളിലായുള്ള ഭക്ഷണശാല, നിലവിലെ ഓപ്പണ്‍ സ്റ്റേജ് നവീകരണം തുടങ്ങി നവീകരണപ്രവര്‍ത്തനങ്ങള്‍ ഏറെയാണ് നടത്തുന്നത്. വിലങ്ങന്‍കുന്നിന്റെ നവീകരണത്തിന് ടൂറിസം മന്ത്രി എ.സി.മൊയ്തീന്‍ കൂടുതല്‍ തുക വകയിരുത്തുമെന്ന പ്രത്യാശയും വിലങ്ങനെ സ്‌നേഹിക്കുന്നവരിലുണ്ട്. വിലങ്ങന്‍കുന്നില്‍ മഴവെള്ള സംഭരണി, ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ എന്നിവ തുടങ്ങാനുള്ള നിര്‍ദേശം മന്ത്രി നല്‍കിയിട്ടുണ്ട്.

ഏറെ പ്രതീക്ഷകളോടെ ജില്ലയുടെ ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ച വിലങ്ങന്‍കുന്നിന് പക്ഷേ കാര്യമായ ചലനം ജില്ലയുടെ ടൂറിസം കുതിപ്പിലുണ്ടാക്കാന്‍ സാധിച്ചില്ല. തൃശൂര്‍ നഗരത്തില്‍ നിന്നും വെറും ഏഴ് കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന വിലങ്ങന്‍കുന്ന് കാലങ്ങളായി അവഗണനയിലാണ്. തൃശൂര്‍ നഗരത്തിന്റെ വിശാലമായ ദൃശ്യവും മഴക്കാടുകള്‍ നിറഞ്ഞ കൊച്ചുമലയും എല്ലാം വിലങ്ങന്റെ മുകളില്‍ നിന്ന് ആസ്വദിക്കാന്‍ കഴിയും. പരിമിതികളും പരാധീനതകളും ഒരുപാടുണ്ടായിട്ടും ഇവിടേക്ക് ഇപ്പോഴും വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. അടാട്ട് ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് വിലങ്ങന്‍കുന്ന്. പത്ത് കോടി  രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ടൂറിസം വകുപ്പ് നേരത്തെ പദ്ധതി തയ്യാറാക്കിയെങ്കിലും രണ്ടുകോടി രൂപയുടെ അനുമതി മാത്രമേ ലഭിച്ചുള്ളു.

എന്നാല്‍ ഇപ്പോള്‍ വിലങ്ങന്‍കുന്ന് വികസനത്തിന്റെ പാതയിലേക്ക് നീങ്ങുകയാണ്. ഓണക്കാലത്ത് തൃശൂരിന്റെ ടൂറിസം പരിപാടികളില്‍ വിലങ്ങന്‍കുന്നും ഇത്തവണ പ്രധാന സ്ഥാനമുണ്ടാകും. നഗരത്തോടു ചേര്‍ന്നുകിടക്കുന്ന ഈ ടൂറിസം കേന്ദ്രത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചാല്‍ അത് വിലങ്ങന്‍കുന്നിന്റെ പ്രശസ്തി വര്‍ധിപ്പിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുലിക്കളിയും വള്ളംകളിയുമൊക്കെ കാണാനായി തൃശൂരിലെത്തുന്ന വിദേശ സഞ്ചാരികളടക്കമുള്ളവരെ വിലങ്ങന്‍കുന്നിന്റെ മനോഹാരിതയിലേക്ക് എത്തിക്കുകയെന്ന ദൗത്യമേറ്റെടുക്കുന്നതിന്റെ ഭാഗമായാണ് വിലങ്ങന്‍കുന്ന് അണിഞ്ഞൊരുന്നത്.

കുണ്ടല


സമുദ്രനിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തിലുള്ള ഈ ഹില്‍സ്റ്റേഷന്‍ പഴയ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ വേനല്‍ക്കാല വിശ്രമ കേന്ദ്രാമയിരുന്നു. തേയില തോട്ടങ്ങള്‍, വളഞ്ഞു പുളഞ്ഞ വഴികള്‍ മനോഹര പ്രകൃതി തുടങ്ങിയവ ഈ പ്രദേശത്തെ ഒരു പ്രമുഖ അവധിക്കാല പട്ടണമാക്കി തീര്‍ത്തു. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയും മറ്റനവധി അപൂര്‍വ്വ തരുലതാദികളും ഇവിടെയുണ്ട്. ഇനി 2018-ല്‍ ഇവിടെ മാത്രമേ നീലക്കുറിഞ്ഞി പൂക്കുകയുള്ളൂ. സമുദ്രനിരപ്പില്‍ നിന്ന് 2695 മീറ്റര്‍ ഉയരത്തിലുള്ള ആനമുടി എന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഇതിന് സമീപത്താണ്

ധോണി


പാലക്കാട് നിന്ന് 15 കി. മീ. ദൂരമാണ് ഇവിടേക്ക്. മലയടിവാരത്തു നിന്ന് ധോണിയിലെത്താന്‍ മൂന്നു മണിക്കൂറെങ്കിലും വേണം.

റാണിപുരം

ട്രക്കിംഗ് പ്രിയരെ മാത്രമല്ല റാണിപുരം ആകര്‍ഷിക്കുന്നത്, വൈവിധ്യമാര്‍ന്ന സസ്യജാലവും പുല്‍മേടുകളും, മണ്‍സൂണ്‍ കാടുകളും ചോല വനങ്ങളും ഇവിടെയുണ്ട്

വെള്ളരിമലയും ഇരിങ്ങലും


കുഞ്ഞരുവികളും ഹൃദയഹാരിയായ വെള്ളച്ചാട്ടങ്ങളും ശുദ്ധവായുവും കൊണ്ട് അനുഗൃഹീതമായ വെള്ളരിമല ഇവിടെയെത്തുന്ന ആരിലും നവോന്‍മേഷം നിറയ്ക്കും. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞൊഴുകുന്ന കാഞ്ഞിരപ്പുഴ അവിടവിടെയായി നിരവധി വെള്ളച്ചാട്ടങ്ങളുടെ മനോഹര ദൃശ്യമൊരുക്കുന്നു. ചാലിയാറിന്റെ കൈവഴിയാണ് കാഞ്ഞിരപ്പുഴ. ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കും ഉല്ലാസം പകരുന്ന പിക്‌നിക് കേന്ദ്രമാണിത്. കൂടാതെ ട്രക്കിംഗ് താല്‍പര്യമുള്ളവര്‍ക്കും ഇവിടം പ്രിയങ്കരമാകും.

ഇരിങ്ങല്‍
സാമൂതിരി രാജാവിന്റെ കപ്പല്‍പ്പടയെ നയിച്ച ധീര ദേശാഭിമാനി കുഞ്ഞാലി മരയ്ക്കാര്‍ ഇരിങ്ങലിന്റെ വീരപുത്രനാണ്. പോര്‍ട്ടുഗീസ് പടക്കപ്പലുകള്‍ കേരള തീരത്ത് വന്നിറങ്ങാനുള്ള ശ്രമങ്ങളെ വിഫലമാക്കിയ ആ പടനായകന്റെ ജന്മസ്ഥാനം മൂരാട് പുഴയുടെ തേക്കേകരയിലാണ്. കേരളീയര്‍ ഇന്നും വര്‍ധിച്ച ആദരവോടെയാണ് കുഞ്ഞാലിമരക്കാരെ ഓര്‍ക്കുന്നത്.

സംസ്ഥാന പുരാവസ്തുവകുപ്പ് കുഞ്ഞാലി മരയ്ക്കാരുടെ ജന്മസ്ഥലമേറ്റെടുത്ത് തലമുറകള്‍ക്കായി സംരക്ഷിച്ചു വരുന്നു.

യാത്രാസൗകര്യം
സമീപ റെയില്‍വേ സ്റ്റേഷന്‍ : വടകര
സമീപ വിമാനത്താവളം : കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. കോഴിക്കോട് നിന്ന് ഏകദേശം 23 കി. മീ.

നീലിമല


മലമ്പ്രദേശമായ വയനാട് ജില്ലയിലെ അതിമനോഹരമായ ഈ കുന്നിന്‍ പ്രദേശത്താകാം ഇനി യാത്ര. നിങ്ങളുടെ കാലുകള്‍ക്ക് അല്‍പം ആയാസമുണ്ടായേക്കാം. ജൂണ്‍-ജൂലൈ മാസങ്ങളിലെ വര്‍ഷകാലത്തിനു ശേഷമുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഉചിതം. വയനാടന്‍ മലനിരകളുടെ ഹരിതാഭയെ കീറിമുറിച്ച് താഴേക്കു കുതിക്കുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം അതിമനോഹരമായ ഒരു കാഴ്ചയാണ്. വടുവന്‍ചാലിനു സമീപം നീലിമലയില്‍ നിന്ന് മീന്‍മുട്ടി വെള്ളച്ചാട്ടം കാണാം.

കല്‍പ്പറ്റയ്ക്കു മുന്‍പ് ചുണ്ടേല്‍ എന്ന സ്ഥലത്തെത്തുമ്പോള്‍ ഊട്ടി റോഡിലൂടെ വലത്തോട്ട് മേല്‍പ്പാടി വഴി വടുവഞ്ചാലിലെത്തുക. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞാല്‍ നീലിമല വ്യൂ പോയിന്റിലെത്താം. വടുവഞ്ചാലില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ പാറക്കല്ലുകള്‍ നിറഞ്ഞ റോഡ് കുത്തനെ മുകളിലേക്ക് കയറും. മുകളില്‍ കാപ്പിത്തോട്ടങ്ങള്‍ക്കും കുരുമുളകു കൊടികള്‍ക്കുമിടയിലുള്ള ഗിരിവര്‍ഗ സെറ്റില്‍മെന്റാണ്. അവിടെയെത്തിയാല്‍ നിങ്ങളുടെ സാധന സാമഗ്രികള്‍ ഇറക്കി വച്ച് മലകയറാനുള്ള ഷൂസും മറ്റും ധരിക്കാം. മനോഹരദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒരു ക്യാമറ കരുതുന്നത് നന്നായിരിക്കും.

നീലിമല വ്യൂപോയിന്റിലേക്ക് കയറുമ്പോള്‍ ചുറ്റിലും വിശാലമായ കാപ്പിത്തോട്ടങ്ങളും ഇഞ്ചിയും മറ്റും കൃഷി ചെയ്യുന്ന കൃഷിയിടങ്ങളും കാണാം. വ്യത്യസ്തമായ പലതരം കുറ്റിച്ചെടികളും പക്ഷികളും സഞ്ചാരികള്‍ക്ക് കൗതുകം പകരും.

അരകിലോമീറ്റര്‍ മുകളിലേക്ക് കയറിക്കഴിയുമ്പോള്‍ ട്രക്കിങ്ങിന്റെ ആദ്യഘട്ടം കഴിഞ്ഞു. പിന്നീട് അല്‍പം കൂടി ഇടുങ്ങിയ പാതയാണ്. ചുറ്റുമുള്ള സസ്യങ്ങളുടെ കാര്യത്തിലും മാറ്റം വരും. വലതു വശത്ത് ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍.ഇടത്ത് പശ്ചിമഘട്ട മലനിരകളുടെ ഗംഭീരദൃശ്യം.

അല്‍പം വിശ്രമം, തണുത്ത കാറ്റിന്റെ ഉന്‍മേഷം ഉള്ളിലേക്കെടുക്കാം. വ്യത്യസ്ത വര്‍ണങ്ങളിലും വലുപ്പത്തിലുമുള്ള ചിത്രശലഭങ്ങള്‍ നിങ്ങള്‍ക്കു ചുറ്റും പാറിപ്പറക്കും. ചിലപ്പോഴവ മൂടല്‍ മഞ്ഞിനപ്പുറത്തേക്ക് മറയും. ഇവിടെ തന്നെ നിന്നാല്‍ ചെവിയില്‍ നേര്‍ത്ത മര്‍മ്മരം. ഇടതു വശത്ത് താഴേക്ക് ഒരു ഇടുങ്ങിയ പാത. വഴിയിലേക്ക് വീണു കിടക്കുന്ന പുല്ലുകള്‍ വകഞ്ഞു മാറ്റി വീണ്ടും മുന്നോട്ട്. വഴുക്കലുള്ള പാറകളെ സൂക്ഷിക്കുക. ഇടത്തേയ്ക്കു വളഞ്ഞ് പുളഞ്ഞ് ഈ വഴി നിങ്ങളെ അവിടെയെത്തിക്കും. ചെവിയില്‍ വെള്ളചാട്ടത്തിന്റെ ഹുങ്കാര ശബ്ദം നിറയും.

കരുതലോടെ അല്‍പം താഴേയിറങ്ങുക. നിങ്ങള്‍ക്കു മുന്നില്‍ ആ വിസ്മയദൃശ്യം തെളിയും. നിത്യഹരിത വനങ്ങള്‍ക്കിടയിലൂടെ കുതിച്ചു പായുന്ന ജലം. മീന്‍മുട്ടി വെള്ളച്ചാട്ടത്തിന്റെ അവിസ്മരണീയ കാഴ്ച ചിലപ്പോള്‍ അപ്രതീക്ഷിതമായെത്തുന്ന മൂടല്‍മഞ്ഞ് നിങ്ങളുടെ കാഴ്ച മറച്ചേക്കാം. അല്‍പനേരം കാത്തിരിക്കുക. മഞ്ഞ് മാറി വെള്ളച്ചാട്ടം വീണ്ടും കാണാം. വെള്ളച്ചാട്ടത്തിന്റെ മുന്നിലുള്ള മഞ്ഞ് മാത്രം വകഞ്ഞു മാറി പോകുന്ന അപൂര്‍വ്വ കാഴ്ച കാണാനും ഒരു പക്ഷെ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകാം.

യാത്രാസൗകര്യം
സമീപ റെയില്‍വെ സ്റ്റേഷന്‍ : കോഴിക്കോട്, വടുവന്‍ചാലില്‍ നിന്ന് 80 കി. മീ.
സമീപ വിമാനത്താവളം : കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, വടുവന്‍ ചാലില്‍ നിന്ന് ഏകദേശം 95 കി. മീ.

സംശയം ഉണ്ടാകിൽ comment ചെയൂക

         പുതിയ അറിവിനായി blog follow ചെയൂ
                    MALABAR SULTHAN

Comments

Popular posts from this blog

ന്യൂജെന്‍ പിള്ളേര്‍ പ്രശസ്തമാക്കിയ കേരളത്തിലെ 37 സ്ഥലങ്ങള്‍

പക്ഷി സങ്കേതത്തിൽ സഞ്ചാരികളെ അത്ഭുതപ്പെടുത്തിയ കുമരകം പക്ഷി സങ്കേതം Kumarakom Bird Sanctuary is a must visit for bird sanctuary